Friday, 13 March 2015

        ഒരു പേരു വേണം  
കല്യാണശേഷം മധുവിധു തീർന്നില്ല
വിധിയതിൻ മുമ്പെന്നെയച്ഛനാക്കി.
കല്യാണ രാത്രിയിൽ രണ്ടുപേരും
ചേർന്നെടുത്ത ശപഥം വൃഥാവിലായി.
നിദ്ര ത്യജിച്ചാദ്യരാത്രിയിലന്യോന്യം
എല്ലാം സമർപ്പിച്ച  യാമങ്ങളിൽ
കുഞ്ഞുങ്ങൾ നമ്മൾക്കു മൂന്നാലു വർഷം
കഴിഞ്ഞു മതിയെന്ന തീരുമാനം
കുഞ്ഞറിഞ്ഞില്ലവൻ കൃത്യമിരുന്നൂറ്റി
എൺപതാം നാൾ തന്നെ വന്നു ചേർന്നു.

എന്തിനി ചെയ്യുവാൻവന്നതു വന്നിനി
വേണ്ടപോൽ കാര്യങ്ങൾ ചെയ്ക തന്നെ.
പൂരം പിറന്ന പുരുഷനായെത്തിയ
മോനിനി നല്ലൊരു പേരു വേണം.
ട്രെൻഡി - യെന്നൊരു കൂട്ടർമറുകൂട്ടർ
നമ്മുടെ പാരമ്പര്യം കാത്തു വേണമെന്നും,
മോഡേണെന്നൊരു കൂട്ടർഅതു വേണ്ട
പേരർത്ഥസമ്പുഷ്ടമാകണമെന്നു മറ്റോർ
അടിപൊളിയാകണംകേട്ടാൽ നടുങ്ങണം
സംഖ്യാശാസ്ത്രം നോക്കിയിട്ടു വേണം..
ഇങ്ങനെയായിരം സൗജന്യ നിർദ്ദേശ -
ബാണങ്ങൾ നിർല്ലോഭം വന്നു ചേർന്നു.

ഉണ്ണിയെന്നിട്ടാലോപെൺകുട്ട്യോൾ 
പ്രണയാർദ്രം “ഉണ്ണ്യേട്ടാ യെന്നു വിളിച്ചു കൂടും
കണ്ണനെന്നാകിലോ ഗോപികമാർ രാസ-
ക്രീഡാവിവശരായ് ചൂഴ്ന്നു നിൽക്കും.
രാമനുംകുട്ടനും സംവരണപ്പേർകൾ
കാര്യസ്ഥനുംസാദാ പോലീസിനും
ഭാസ്ക്കരനെ നാട്ടാർ പാക്കരനാക്കിടും
ഗോപാലൻകോവാലനായി മാറും. 
ഗോപിഗോവിന്ദന്മാർ കാര്യപരാജയം
സൂചിപ്പിക്കുന്ന പദങ്ങളായി .
ശശിയായെന്നോതിയാൽ പ്ലിംഗ് ആയിയെന്നർത്ഥം
ഇളിഭ്യനുംമണ്ടനും പര്യായങ്ങൾ.

അഛന്റെ പേരിന്റെയാദ്യാക്ഷരംകൂടെ
അമ്മതൻ പേരിന്റെയന്ത്യാക്ഷരം
രണ്ടും തിരിച്ചും മറിച്ചുമിട്ടെന്നിട്ടും
മോനിണങ്ങുന്ന പേർ കിട്ടിയില്ല.
ആരെങ്കിലും ശ്രേഷ്ഠമലയാള ഭാഷയിൽ
മോനൊരു പേർ ചൊന്നനുഗ്രഹിക്ക!.


=========================================
നിന്നെയും കാത്ത്

ദൃശ്യചക്രവാളത്തിലഖിലം തിരഞ്ഞു ഞാൻ
എവിടെപ്പോയ് മറഞ്ഞെൻ പ്രണയക്കുയിലേ നീ
യൗവ്വനാരംഭത്തിലെൻ ഹൃദയക്കൂട്ടിൽ സ്വയം
വന്നു ബന്ധനസ്ഥയായ്ത്തീർന്ന ശാരികപ്പക്ഷീ
പിന്നെയെപ്പോഴോ നീയ്യാ ഹൃദയം സ്രവിപ്പിക്കും
സ്നേഹമാധുര്യം നുണയാതെങ്ങോ  മറഞ്ഞു പോയ്.

അന്നു തൊട്ടിപ്പൊഴിന്നീ നിമിഷം വരേക്കുമെൻ
പഞ്ചേന്ദ്രിയങ്ങൾ സദാ  ജാഗരൂകമായ് നിൽപ്പൂ.
നിൻ സ്ഥിതിയെന്താണെന്നുംഎങ്ങിനെ,യെവിടെന്നും
അറിയാനായുള്ള  മോഹം  മനസ്സിൻ  തീവ്രദാഹം.

ഉൽസവാഘോഷങ്ങളിൽക്ഷേത്രത്തിൽവിവാഹത്തിൽ,
യാത്രയിൽഷോപ്പിങ്ങ് മാളിൽ,ആൾ കൂടും സ്ഥലങ്ങളിൽ
എന്നുമെപ്പോഴും നിന്നെ തിരയും നേത്രങ്ങളിൽ
നിൻ നിഴൽ പോലും പിന്നെപ്പതിഞ്ഞില്ലിതേവരെ.
മന്ദ്രസംഗീതമാം  നിൻ മൊഴികൾ ശ്രവിച്ചില്ല
സ്പർശന രോമാഞ്ചമെൻ തനുവിൽ നിറഞ്ഞില്ല
ഘ്രാണേന്ദ്രിയങ്ങൾ നിന്റെ സുഗന്ധം ശ്വസിച്ചില്ല
അധരാമൃതം നുണഞ്ഞാസ്വദിക്കാനായില്ല.

വീണ്ടുമാവൈഢൂര്യത്തിൻ വർണ്ണരശ്മിത്തിളക്കം
നിറയും നിൻ കൺകളിൽ നിർന്നിമേഷാക്ഷനായി ,
സ്വപ്നസൂനങ്ങൾ താനേ പ്രഫുല്ലമാകുന്നതും
പൗർണ്ണമിക്കുളിർനിലാവലിഞ്ഞു ചേരുന്നതും
മത്തമയൂഖം പീലി നീർത്തിയാടുന്നതും  പോൽ
വിസ്മയക്കാഴ്ച്ചകൾ കണ്ടിരിക്കാനൊരാഗ്രഹം.

സ്നേഹിക്കാമെല്ലാവർക്കുമാരേയുമെല്ലായ്പ്പോഴും
പ്രണയം സ്നേഹം പോലെയല്ലതു മനസ്സിലെ
മൃദുവികാരങ്ങൾക്കു പ്രാണവായുവെ നൽകി
തരളസ്വപ്നങ്ങൾക്കു മിഴിവേകുന്ന  ദീപ്തി.
ഒന്നിനി കാണാൻഒന്നു മിണ്ടുവാൻപരസ്പ്പരം
ആദ്യാനുരാഗത്തിന്റെ നൈർമ്മല്യം വീണ്ടും ചൂടാൻ
എന്നിനിപിന്നേക്കെന്നു നീട്ടിവച്ചതൊക്കേയും
പറയാൻ, കൊതിപ്പിക്കാൻപിണങ്ങാൻനാണിക്കുവാൻ
ഇനിയും വരില്ലേ നീ മല്ലികാനികുഞ്ജത്തിൽ
രാഗനിർവൃതി പൂകാൻ,ജന്മസാഫല്ല്യം നേടാൻ.

==============================================================