Wednesday, 8 April 2015

വിഷുക്കണി

ഉമ്മറക്കോലായിലെന്നച്ഛനുംമുത്തച്ഛനും
ഓർമ്മയായ് മരുവുന്ന ചാരുകസേരയിൽ ഞാൻ
പത്രവൃത്താന്തം വായിച്ചുടലും മനവും പൊള്ളി
അൽപ്പമാശ്വാസം തേടി  അലസം  ശയിക്കവേ
ഹരിതംതൊടിയിലെ തരുശാഖികൾ വീശും
താലവൃന്തത്തിൻ കുളിരേറ്റെൻ  മിഴിപ്പക്ഷികൾ
വെയിൽ നാളങ്ങൾ പൂക്കും മാമരച്ചില്ലയൊന്നിൽ
ചേക്കേറി, ഹർഷോന്മാദമാസ്വദിക്കുന്നൂ, സ്വച്ഛം.

കിഴക്കു, പടിപ്പുര മാളികയ്ക്കോരത്തായി
ജ്വലിക്കും ദീപസ്തംഭസമാനം കണിക്കൊന്ന
മേടമിങ്ങണഞ്ഞില്ലവിത്തിനും കൈക്കോട്ടിനും
വിഷുസംക്രമപ്പക്ഷി വായ്ക്കുരവയിട്ടില്ല
കണിവെള്ളരി കസവാടയുമണിഞ്ഞെത്തി
വെള്ളോടിൻ ഉരുളിയിൽ വിളങ്ങാറായിട്ടില്ല
അതിൻ മുമ്പെന്തേ കൊന്നആകവേ പൂത്തുലഞ്ഞു
പൊൻപ്രഭ വാരിത്തൂകി അണഞ്ഞൂ പ്രകൃതിയിൽ ?

മീന സൂര്യൻ ,തൻ അഗ്നിക്കൈകളാലാശ്ലേഷിച്ചു
താരും തളിരും നീക്കി പേക്കോലമാക്കും നിന്നെ
പീഡിതയാക്കപ്പെട്ടു,ഭീതിയോടവിരാമം,ദീനയായ്
കേഴും പാവമിളം പെൺകൊടിയേപ്പോൽ
വിഷുസംക്രമനാളിൽ നീയ്യാകും വിഷുക്കണി
തൽഫലംവർഷം നീളെയെനിക്കും വിഷക്കനി.
കാരണം ഞങ്ങൾതന്നെയെങ്കിലും,ചോദിക്കട്ടെ
സർവ്വംസഹേ നിൻ മാറ്റമിത്രക്കനിവാര്യമോ ?

കണ്ണനു കണി കാണാൻ കർണ്ണികാരപ്പൂ വേണം
കണ്ണനെ കണി കാണാനും കണിക്കൊന്നപ്പൂ വേണം
മാലോകർ ഞങ്ങൾ പക്ഷെതോൽക്കില്ല, വിഷുക്കണി
കൃത്രിമ കൊന്നപ്പൂവ്വാൽഓണപ്പൂക്കളം പോലെ
കേമമാക്കീടുംചൈനക്കിപ്പോഴേ കൈനീട്ടമായ്
ഓർഡർ നൽകീടും സിൽക്കിൻ കണിക്കൊന്നപൂവ്വിനും
പടക്ക, മോട്ടുരുളിവാൽക്കണ്ണാടിക്കുംസാക്ഷാൽ
കണ്ണനും, സദ്യക്കുള്ള  പ്ലാസ്റ്റിക് പൊന്നി അരിക്കും.

=======================================================

No comments:

Post a Comment